കുളിച്ചലില്‍ യുവാവിന്റെ മൃതദേഹമടിഞ്ഞു; ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേതെന്ന് പിതാവ്, ഡിഎന്‍എ പരിശോധന നടത്തും

തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേതെന്ന് പിതാവ്. മൃതദേഹം കിരണിന്റേത് തന്നെയാണെനന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കിരണിന്റെ പിതാവും ബന്ധുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കിരണിനെ അപായപ്പെടുത്തിയതാകാമെന്ന് പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല, കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇത് ആഴിമലയില്‍ നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. കുളച്ചല്‍ പൊലീസ് വിഴിഞ്ഞം പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിഴിഞ്ഞം പൊലീസും കിരണിന്റെ ബന്ധുക്കളും കുളച്ചലില്‍ എത്തിയത്.

തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കിരണ്‍ കടലില്‍ വീണിരിക്കാമെന്നായിരുന്നു പൊലീസ് നിഗമനം.

നരുവാമൂട് സ്വദേശി കിരണിനെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. ആദ്യം കിരണ്‍ കടലില്‍ ചാടി ജീവനൊടുക്കിയെന്നാണ് കരുതിയതെങ്കില്‍ അന്വേഷണം പുരോഗമിച്ചതോടെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞു. മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഭയന്നോടിയ കിരണ്‍ കാല്‍ വഴുതി കടലില്‍ വീണു. ഇതാണ് തിരോധാനത്തെക്കുറിച്ചുള്ള പൊലീസിന്റെ നിഗമനം. അതിനാലാണ് അസ്വാഭാവിക മരണം എന്ന കുറ്റം മാറ്റി തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ അധികമായി ചുമത്തിയത്.

പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ്, ബന്ധു എന്നിവരാണ് പ്രതികള്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്ത പൊലീസ് ഒളിവിലുള്ള മൂവരെയും ഉടന്‍ സ്റ്റഷനില്‍ ഹാജരാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ കിരണിനെ തട്ടിക്കൊണ്ടുപോയി ബലമായി കടലില്‍ ഇട്ടെന്ന് ആരോപണം ഉണ്ടങ്കിലും അതിന്റെ സാധ്യത പൊലീസ് തള്ളുന്നു.

 

Exit mobile version