തട്ടിക്കൊണ്ടു പോയത് മൊഴി മാറ്റാനെന്ന് പോക്സോ കേസ് ഇരയുടെ മുത്തശ്ശി; കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല

പാലക്കാട്: മൊഴിമാറ്റാനാണ് പോക്സോ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി. ‘കേസിലെ പ്രതിയും കുട്ടിയുടെ അമ്മയും അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു’. മൊഴി മാറ്റാന്‍ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും മുത്തശ്ശി പറഞ്ഞു.

ചെറിയച്ഛന്‍ പീഡിപ്പിച്ച 11 വയസുകാരിയെ മുത്തശ്ശിയുടെ സംരക്ഷണത്തില്‍ നിന്നാണ് പ്രതിയും ബന്ധുക്കളും ചേര്‍ന്ന് തട്ടികൊണ്ട് പോയത്. തട്ടികൊണ്ട് പോയ സംഘത്തിലുള്ളവരെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ വ്യാജമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കാറിന്റെ നമ്പര്‍ പ്ലേറ്റ് തുണി കൊണ്ട് മറച്ചിരുന്നു.

പാലക്കാട് ടൗണ്‍ സൗത്ത് സി. ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ക്കുള്ളത്. കുട്ടി മാതാപിതാകള്‍ക്കൊപ്പമാണ് ഉള്ളതെന്ന് പൊലീസ് നിഗമനം.

കുട്ടിയുടെ അച്ഛന്റെയും അമ്മയുടെ ഫോണ്‍ ഓഫാണ്. ഈ മാസം 16ാം തിയ്യതി കേസിന്റെ വിചാരണ പാലക്കാട് പോക്സോ കോടതിയില്‍ തുടങ്ങാനിരിക്കെയാണ് കുട്ടിയെ തട്ടികൊണ്ട് പോയത്.

 

Exit mobile version