ദിലീപിന് അനുകൂലമായ പരാമര്‍ശം; ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാല്‍ തുടര്‍ വിസ്താരത്തില്‍ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്രീലേഖയുടെ പ്രസ്താവനകള്‍ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.

ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനാണെന്ന നിഗമനത്തിലാണ് അതേസമയം ക്രൈംബ്രാഞ്ച് ഉള്ളത്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.

വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍.

മുന്‍ ഡിജിപിയുടെ മൊഴിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാന്‍ ഫൊറന്‍സിക് ലാബിലേക്കയച്ച മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലും ഇന്ന് കിട്ടിയേക്കും.

വിവാദ യൂട്യൂബ് വീഡിയോയുടെ പേരില്‍ ആര്‍.ശ്രീലേഖ ഐപിഎസിനെതിരെ പരാതി. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങള്‍ക്കാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രൊഫ: കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരെ തൃശൂര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.

പള്‍സള്‍ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ മുന്‍ ജയില്‍ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുന്‍ ജയില്‍ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

അതേസമയം ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളില്‍ ഇല്ലെന്ന വിലയിരുത്തലില്‍ പ്രതിഭാഗം. വെളിപ്പെടുത്തലുകളില്‍ പുതിയ ഹര്‍ജി നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. ആര്‍ ശ്രീലേഖ പറഞ്ഞത് പുതിയ കാര്യങ്ങളെല്ലെന്ന് പറയുമ്പോള്‍ തന്നെ പൂര്‍ണമായും വെളിപ്പെടുത്തലുകള്‍ പ്രതിഭാഗം തള്ളുന്നുമില്ല. പൊലീസ് ഗൂഢാലോചനയെന്നത് പുതിയ കാര്യമാണെന്ന് പ്രതിഭാഗം പറയുന്നു. പൊലീസുകാര്‍ക്കെതിരെ വിഡിയോ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണമില്ലാത്തതും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടും. നിലവിലെ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ ശ്രീലേഖയെ സാക്ഷിയാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

 

 

Exit mobile version