റിസര്‍വ് വനത്തില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്ളോഗറെ അറസ്റ്റ് ചെയ്യാന്‍ നീക്കം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്ന് നടപടി; വ്ളോഗര്‍ ഒളിവിലെന്ന് വനം വകുപ്പ്

റിസര്‍വ് വനത്തില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വനിത വ്ളോഗര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ളോഗര്‍ അമല അനുവിനെ സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണ്.

അമല ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുനലൂര്‍ വനം കോടതിയില്‍ വിശദ റിപ്പോര്‍ട്ട് നല്‍കി. മാമ്പഴത്തറ റിസര്‍വ് വനത്തില്‍ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. അമല അനു ഒളിവിലെന്ന് വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കുളത്തൂപ്പുഴയില്‍ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.

7 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വനത്തില്‍ വെച്ച് കാട്ടാന ഓടിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ വിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നത്. അമ്പനാര്‍ ഡെപ്യൂട്ടി റൈഞ്ച് ഓഫീസര്‍ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.

കാട്ടില്‍ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാന വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കിളിമാനൂര്‍ സ്വദേശി അമല അനുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

 

Exit mobile version