കോടതിയലക്ഷ്യ കേസ്: വിജയ് മല്യയ്ക്ക് നാല് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ, തുക കെട്ടിവയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ നിര്‍ദേശം

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് നാല് മാസം തടവ് ശിക്ഷ വിധിച്ച് സുപ്രിംകോടതി. രണ്ടായിരം രൂപ മല്യ പിഴയുമൊടുക്കണമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനായി നല്‍കേണ്ട 40 മില്യണ്‍ ഡോളര്‍ പലിശ സഹിതം നാലാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്നും കോടതി വിജയ് മല്യയോട് നിര്‍ദേശിച്ചിട്ടുണ്ട്. തുക കെട്ടിവയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

40 മില്യണ്‍ യുഎസ് ഡോളര്‍ എട്ട് ശതമാനം പലിശയുള്‍പ്പെടെ റിക്കവറി ഓഫീസര്‍ക്ക് മുന്നിലാണ് കെട്ടിവയ്ക്കേണ്ടത്. വിജയ് മല്യയുടെ വായ്പ കുടിശിക അടയ്ക്കാന്‍ ഈ തുക ഉപയോഗിക്കാം.

വിജയ് മല്യയുടെ അസാന്നിധ്യത്തിലായിരുന്നു സുപ്രിംകോടതി വിധിപറഞ്ഞത്. സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിനാണ് ശിക്ഷ.

വിജയ് മല്യ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് 2017 മെയ് മാസം കണ്ടെത്തിയിരുന്നു. നിലവില്‍ യു.കെയിലെ ജയിലിലാണ് വിജയ് മല്യ.

 

Exit mobile version