മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത; ആത്മഹത്യാക്കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്, പരാതിയുമായി വീട്ടുകാര്‍; നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബം

പാലക്കാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ആത്മഹത്യയ്ക്ക് പിന്നില്‍ പ്രജീവാണെന്നും ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.

മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യയെ ഞായറാഴ്ച വൈകിട്ടാണ് വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്ത അഞ്ച് പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ബി.ജെ.പി നേതാവിനെതിരെയുളള ആരോപണങ്ങള്‍ ശരണ്യ അക്കമിട്ട് നിരത്തുന്നത്.

ഒരു നോട്ട് പുസ്തകത്തില്‍ എഴുതിയ കുറിപ്പില്‍ തന്നെ കൗണ്‍സിലറാക്കാം എന്ന് പറഞ്ഞ് പ്രജീവ് വഞ്ചിച്ചുവെന്നും ചില ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എന്നുമുണ്ട്. കൂടാതെ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ശരണ്യ പ്രജീവിനെ വിളിച്ചിരുന്നു എന്നുമാണ് വിവരം. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version