ഗതാഗത മന്ത്രിയെ ബഹിഷ്‌കരിച്ച് സിഐടിയു; ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതെ ജീവനക്കാര്‍, കനത്ത സുരക്ഷ

കണ്ണൂരിലെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ പങ്കെടുത്തില്ല. കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തിയത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ബസുകളുടെ ബോര്‍ഡില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത്തരത്തിലൊരു പ്രതിഷേധം യുണിയന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്.കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണവും, സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള തര്‍ക്കങ്ങളുമാണ് ഇപ്പോള്‍ മന്ത്രിക്കെതിരായ ബഹിഷ്‌കരണത്തിലേക്ക് വരെ എത്തിച്ചത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്ത മന്ത്രി ആന്റണി രാജു, കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് പുതുതായി രൂപീകരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയതാണ്. യൂണിറ്റ് തലത്തില്‍ യൂണിയന്‍ നേതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളി യൂണിയനുകളെ മന്ത്രി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Exit mobile version