ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശന്‍

ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയില്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നല്‍കിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശന്‍. ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി. സതീശന്റെ ആക്ഷേപം. ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച നോട്ടീസ് വിചിത്രമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആരെ പേടിപ്പിക്കാനാണ് നോട്ടീസെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി തുടങ്ങുമെന്നാണ് ആര്‍എസ്എസ് സതീശന് നല്‍കിയ നോട്ടിസില്‍ പറയുന്നത്. പുസ്തകത്തില്‍ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടിയേരി സജി ചെറിയാനെ പുകഴ്ത്തുന്നതല്ലാതെ അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കാന്‍ തയ്യാറാവുന്നില്ല. ഭരണഘടനാ വിരുദ്ധ പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്നും മൗനമാണ് അദ്ദേഹത്തിന്റെ ആയുധമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്‌കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ ഇല്ലെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നത്.

ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണ് സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകളുള്ളതെന്ന് സതീശന്‍ വ്യക്തമാക്കണം. അതിന് കഴിയില്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version