മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രായി രഹസ്യ മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരമാണ് ഇരുവരും രഹസ്യമൊഴി നല്‍കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നല്‍കിയത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് ഇ.ഡിയുടെ സംശയം.

സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാനെന്ന രീതിയില്‍ സ്വപ്ന സുരേഷുമായി നടത്തിയ സംഭാഷണം വിവാദമായതോടെ ഷാജ് കിരണ്‍ കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്തത് ഫോണ്‍ രേഖകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇബ്രാഹിം പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. സ്വപ്നയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാന്‍ ശ്രമിച്ച കേസില്‍ ഷാജ് കിരണിനെ പ്രതി ചേര്‍ക്കാവുന്നതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമോപദേശം ലഭിച്ചിരുന്നു.

 

Exit mobile version