സജി ചെറിയാനെ പുറത്താക്കണം; പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേളക്കെത്തിയത് തന്നെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയായിരുന്നു. ‘കുന്തവുമല്ല കുട ചക്രവുമെല്ലന്ന’ മുദ്രാവാക്യമാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. പ്ലക്കാര്‍ഡ് ഉയര്‍ത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാല്‍ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തരവേളയില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.

തുടര്‍ന്ന് ഭരണപക്ഷ എം.എല്‍.എമാരും സീറ്റില്‍ നിന്ന് പുറത്തിറങ്ങി. ചോദ്യോത്തരവേളയും സീറോ അവറും റദ്ദാക്കിയതിന് ശേഷം സഭ നിര്‍ത്തി വെക്കുകയായിരുന്നു. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

 

Exit mobile version