ഹോട്ടലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ എവിടെ പരാതിപ്പെടണം? മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ നിര്‍ബന്ധപൂര്‍വം പണം ഈടാക്കിയാല്‍ ജില്ലാ കളക്ടര്‍ക്കോ, ദേശീയ ഉപഭോക്തൃ ഹെല്‍പ്ലൈനിലോ പരാതിപ്പെടാം.

ഹോട്ടലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ എന്ത് ചെയ്യണം?

ബില്ലില്‍ നിന്ന് സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെടാം.
ദശീയ ഉപഭോക്തൃ ഹെല്‍പ്ലൈനായ 1915 ല്‍ പരാതിപ്പെടാം
കണ്‍സ്യൂമര്‍ കമ്മീഷനില്‍ പരാതിപ്പെടാം. http://www.e-daakhil.nic.in/ എന്ന പോര്‍ട്ടല്‍ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം.
ജില്ലാ കളക്ടര്‍ക്കോ, com-ccpa@nic.in എന്ന മെയില്‍ വിലാസമുപയോഗിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്കോ പരാതി നല്‍കാം.
ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകള്‍ക്ക് ഉണ്ട്. എന്നാല്‍ ഈ അധികാരം ഹോട്ടലുകള്‍ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്‌ഗോയല്‍ വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

2017 ല്‍ സര്‍വീസ് ചാര്‍ജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍ നിന്ന് മറ്റൊരു ചാര്‍ജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

 

Exit mobile version