ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അഗ്‌നിപരീക്ഷ; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിര്‍ണായകം; മുംബൈയില്‍ കനത്ത സുരക്ഷ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അഗ്‌നിപരീക്ഷയായി നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മിലാണ് പോരാട്ടം. ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് മുംബൈയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി. ഗോവയില്‍ നിന്ന് വിമാനമാര്‍ഗമാണ് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മുംബൈയില്‍ എത്തിയത്. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലേക്കാണ് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎല്‍എമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം.

അതിനിടെ, വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. പാര്‍ട്ടി വിരുധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിന്‍ഡേയ്‌ക്കെഴുതിയ കത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിന്‍ഡേയില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു.

പൂനെയില്‍ നിന്നുള്ള എംഎല്‍എ സാംഗ്രാം തോപ്‌തെയാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കൊളാമ്പയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കറാണ് എതിരാളി.

 

Exit mobile version