ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍; തെളിവുകള്‍ പതിനൊന്ന് മണിക്ക് പുറത്തു വിടുമെന്ന് മാത്യു കുഴല്‍നാടന്‍

നിയമസഭയില്‍ ഇന്നലെ മുഖ്യമന്ത്രിയുട മകള്‍ക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തു വിടുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണാ വിജയന്റെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ കമ്പനി വെബ്സൈറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുകള്‍ പതിനൊന്ന് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ച് പുറത്തു വിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് കൂപ്പറുമായി ബന്ധമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്.

വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ പിഡബ്ല്യുഡി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു. വിവാദമായതോടെ വെബ്സൈറ്റ് നീക്കി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വാക്കുകള്‍ മാറ്റിയെന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.

അതേസമയം ആരോപണമുന്നയിച്ചതിന് പിന്നാലെ സഭയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. എന്നാല്‍ സഭയില്‍ ഉന്നയിച്ച് കാര്യങ്ങളില്‍ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് മാത്യൂ കുഴല്‍നാടന്‍ വ്യക്തമാക്കി.

താന്‍ പറഞ്ഞതില്‍ ഒരു വരിയോ അക്ഷരമോ പോലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. ‘എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോള്‍ ചുരുണ്ടു കൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തില്‍ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടു കൂടിയും ആദരവോടു കൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ’- എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

 

Exit mobile version