പ്രതിപക്ഷ സംഘടനകള്‍ വേട്ടയാടുന്നു; ഇന്ന് എല്‍ഡിഎഫിന്റെ പ്രതിഷേധ റാലി, കനത്ത സുരക്ഷ

വയനാട് കല്‍പ്പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ബഹുജന റാലി. പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് റാലി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി നടക്കുന്നത്. കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

അതേസമയം, എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനുള്‍പ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

 

Exit mobile version