ഓടുന്ന കാറില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത് കനാലില്‍ തള്ളി; പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ യുവതിയെയും ആറു വയസ്സുകാരി മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നവരെ പ്രതികള്‍ കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓടുന്ന കാറില്‍ പീഡനം നടത്തിയ ശേഷം, ഇരുവരേയും കനാലില്‍ എറിഞ്ഞ് പ്രതികള്‍ രക്ഷപെട്ടു.

മുസ്ലീം മതകേന്ദ്രമായ പിരാന്‍ കാളിയാറില്‍ നിന്ന് തന്റെ മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെ ഒരു സംഘം കാറിലെത്തി ബലമായി ഉള്ളിലേക്ക് കയറ്റി. ഓടുന്ന കാറില്‍ അമ്മയെയും കുഞ്ഞിനെയും പലയാവര്‍ത്തി പീഡിപ്പിച്ചു. മര്‍ദിച്ചവശയാക്കി ഇരുവരേയും കനാലിലേക്ക് തള്ളിയിട്ടു. രക്തം വാര്‍ന്ന നിലയില്‍ കനാലില്‍ കിടന്ന യുവതി ഒരുവിധം പൊലീസ് സ്റ്റേഷനില്‍ എത്തി.

യുവതിയുടെ പരാതിയില്‍ കൂട്ടബലാത്സംഗത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ച് വരികയാണ്. സോനു എന്നാണ് പ്രതിയുടെ പേരെന്നും, കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി യുവതിക്ക് ഓര്‍മ്മയിലെന്നും പൊലീസ് സൂപ്രണ്ട് (റൂറല്‍) പ്രമേന്ദ്ര ഡോവല്‍ അറിയിച്ചു.

ഇരുവരെയും റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Exit mobile version