ഇ ഡി ഒന്നുമല്ല, ചോദ്യം ചെയ്യുന്നതില്‍ തനിക്ക് പ്രശ്നമില്ല; എത്ര മണിക്കൂര്‍ വേണമെങ്കിലും ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിക്കാന്‍ മടിയില്ലെന്ന് രാഹുല്‍ ഗാന്ധി

ഇ ഡി ചോദ്യം ചെയ്യുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് രാഹുല്‍ ഗാന്ധി. എത്ര മണിക്കൂര്‍ വേണമെങ്കിലും ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിക്കാന്‍ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന്‍ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടര്‍ന്ന് ഇന്ന് രാഹുല്‍ഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. യുവാക്കളുടെ പ്രതീക്ഷയായ സേനയിലെ അവസരവും ഇല്ലാതാക്കി. റാങ്കുമില്ല, പെന്‍ഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്. സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരോഗ്യ പ്രശനങ്ങള്‍ ഉള്ളതിനാല്‍ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും.

 

Exit mobile version