രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കൂടുതല്‍ കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍. ജൂണ്‍ മാസത്തില്‍ ആദ്യ നാല് ദിവസത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മാത്രം മുന്‍ മാസത്തേക്കാള്‍ ഇരട്ടിയോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ മുംബൈ നഗരത്തില്‍ 3,095 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത് മാര്‍ച്ചിലെ മൊത്തം കേസുകളുടെ ഇരട്ടിയാണ്. 1,519 രോഗികളാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലാണ്. ജൂണ്‍ മാസത്തില്‍ 4,618 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കേസുകള്‍ വര്‍ദ്ധിക്കുകയാണ്. അടുത്ത നാലോ അഞ്ചോ ആഴ്ചകളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നേക്കാം, പക്ഷേ, പിന്നീട് സ്ഥിരത കൈവരിക്കുകയും വീണ്ടും കുറയാന്‍ തുടങ്ങുകയും ചെയ്യാമമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളില്‍ ഇരട്ടിയോളം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.

 

Exit mobile version