നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ ആരോപണം നിഷേധിച്ച് ദിലീപ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ആവശ്യം

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റെന്ന് ദിലീപ്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. വിവരങ്ങള്‍ മുഴുവനായും മുംബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് ഹൈക്കോടതിയില്‍ അറിയിച്ചു. കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. രണ്ട് തവണയാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറക്കപ്പെട്ടത്. 2018 ജനുവരി 9 നും ഡിസംബര്‍ 13നുമാണ് മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിരിക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ പക്കല്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. മെമ്മറി കാര്‍ഡും അനുബന്ധ ഫയലുകളും 2018 ഡിസംബര്‍ 13 നു മുമ്പ് പലതവണ ആക്‌സസ് ചെയ്യപ്പെട്ടിരിക്കാം എന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

 

Exit mobile version