വിഷു ബമ്പര്‍ ലോട്ടറി; 10 കോടി സമ്മാനമായി കിട്ടിയ ഭാഗ്യവാന്മാരെ കണ്ടെത്തി

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. നറുക്കെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു.

ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്‌നാട് ആരോഗ്യ വകുപ്പില്‍ ഡോക്ടറാണ് എ.പ്രദീപ്.

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ പ്രദീപ് പറഞ്ഞു. കുടുംബത്തില്‍ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്‌നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താന്‍ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. സമ്മാനത്തുക പങ്കിട്ടെടുക്കാനാണ് തീരുമാനം. ഒട്ടേറെ ബാധ്യതകള്‍ ഉണ്ട്. അത് തീര്‍ക്കണം. സമ്മാനം കിട്ടിയതിന് ഈശ്വരനോട് നന്ദി പറയുന്നതായും ഇരുവരും പറഞ്ഞു.

നേരത്തെയും ലോട്ടറി എടുത്തിട്ടുണ്ടെങ്കിലും വിലയ തുക സമ്മാനമായി ലഭിക്കുന്നത് ആദ്യമായാണ്. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍, HB 727990 എന്ന നമ്പറിനായിരുന്ന് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളി ഏജന്‍സിയുതേതായിരുന്നു ടിക്കറ്റ്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗന്‍ ദമ്പതിമാരായിരുന്നു ടിക്കറ്റ് വില്‍പന നടത്തിയത്. നറുക്കെടുപ്പിന് അഞ്ച് ദിവസം മുമ്പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഈ ടിക്കറ്റിനാണ് സമ്മാനമെന്ന് സുനിയെന്ന ആളാണ് മൂന്ന് മണിയോടടുപ്പിച്ച് രംഗനെ വിളിച്ച് അറിയിച്ചത്. ആദ്യം അത് വിശ്വസിക്കാത്ത ഇരുവരും ടിക്കറ്റുകളുടെ ലിസ്റ്റ് എടുത്തുനോക്കിയാണ് ഉറപ്പു വരുത്തിയത്.

 

Exit mobile version