മംഗളൂരു സര്‍വകലാശാലയിലും വിവാദം; ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചു, ഹൈക്കോടതി വിധി പ്രകാരം ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനം

കര്‍ണാടകയില്‍ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു സര്‍വകലാശാലയിലെ വിസി, പ്രിന്‍സിപ്പല്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുമായി കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 15 ലെ കര്‍ണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വിസി സുബ്രഹ്‌മണ്യ യദപ്പാടിത്തയ വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചു. വിദ്യാര്‍ഥികളുമായി പ്രിന്‍സിപ്പല്‍ സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ അനുസൂയ റായി പെണ്‍കുട്ടികളുമായി സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ ഇരിക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തെത്തി.

 

Exit mobile version