നിയമം പാലിക്കുമെന്ന് പി.സി.ജോര്‍ജ്; പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി, ജാമ്യം റദ്ദാക്കിയതോടെ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

 

 

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി. ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതോടെ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്‌തേക്കും.

പി.സി.ജോര്‍ജിനെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിന് തയ്യാറായി തന്നെയാണ് പി.സി.ജോര്‍ജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം കോടതിയുടേത് സ്വഭാവിക നടപടി മാത്രമാണ്. നിയമത്തില്‍ നിന്ന് ഒളിച്ചോടില്ല. പിണറായി പൊലീസിനെ പേടിക്കില്ല. അതുകൊണ്ട് തന്നെ പാലാരിവട്ടത്തേക്കുള്ള യാത്രയില്‍ നിന്ന് പിന്മാറില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ഈ മാസം ഒന്നാം തീയതിയാണ് പി.സി. ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ്, സര്‍ക്കാര്‍ ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ പൊലീസിനു പരാതി നല്‍കി. തുടര്‍ന്ന് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വസതിയില്‍നിന്ന് നന്ദാവനം എആര്‍ ക്യാംപില്‍ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

 

Exit mobile version