ദൈവമേ ഇന്ന് ദേഷ്യപ്പെടല്ലേ, അടികിട്ടല്ലേയെന്ന് എന്നും പ്രാര്‍ത്ഥിക്കും; വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്

ഭര്‍തൃപീഡനം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന വിസ്മയയുടെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്. കിട്ടിയ സ്ത്രീധനം പോരെന്ന് പറഞ്ഞ് കിരണ്‍ അധിക്ഷേപിക്കാറുണ്ടെന്നും തനിക്ക് പേടിയാണെന്നും വിസ്മയ സുഹൃത്തിനോട് പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിസ്മയ : എന്റൊരു കാര്യത്തില്‍ ഞാന്‍ ഫുള്‍ടൈം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ദൈവമേ സമാധാനം കിട്ടണേ, സമാധാനം കിട്ടണേന്ന്. ദേഷ്യപ്പെടല്ലേന്ന്. എന്റെ അമ്മ സത്യം. ഒന്ന് മുഖം മാറിയാല്‍ എനിക്ക് ടെന്‍ഷനാ. കാരണം എനിക്ക് പേടിയാ.

സുഹൃത്ത് : എന്തിനാ ഇങ്ങനെ പേടിക്കുന്നേ ?

വിസ്മയ : അടികൊണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് പേടിയാ. ഇനി അടിക്കുവോ, കിടന്ന് ബഹളം വയ്ക്കുമോ എന്നൊക്കെ പേടിയാ.

സുഹൃത്ത് : സ്ത്രീധനം മതിയായില്ലേ ? നിങ്ങള്‍ എത്ര കൊടുത്തു ? 70 ഓ ?

വിസ്മയ : കൊറോണ ആയതുകൊണ്ട് 100 കൊടുത്തില്ല, 70 പവനേ കൊടുത്തുള്ളു. പത്ത്- പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്ത്. ടൊയോട്ട യാരിസ്. ഇതൊന്നും പോര. ഒരു ഗവണ്‍മെന്റ് ജോലിക്കാരന് ഇതൊന്നുമല്ല കിട്ടേണ്ടത് എന്നാ പറയുന്നേ.

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പ്രതി കിരണ്‍ കുമാറിന്റെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖയെ കുറിച്ചും അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.

‘ ആ ശബ്ദരേഖയില്‍ എന്താണ് തെറ്റ് ? പിതാവ് സമ്മാനമായി കാര്‍ കൊടുക്കാമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞു ഇപ്പോള്‍ കാര്‍ വേണ്ട. അച്ഛന്റെ ഒരു ആഗ്രഹമാണ്, ഒരു കാര്‍ എടുത്ത് തരാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സഹോദരന്‍ വിജിത്ത് പറയുന്നു. കുറേ കാറുകളുടെ ചോയ്സസും കൊടുക്കുന്നു. അപ്പോള്‍ കിരണ്‍ ചോദിച്ചത് എന്തിനാണ് ഇപ്പോള്‍ നിങ്ങള്‍ തിരക്കിട്ട് കാര്‍ വാങ്ങുന്നത് എന്നായിരുന്നു. അപ്പോള്‍ അച്ഛന്റെ ഒരു വൈകാരിക പ്രശ്നമാണെന്ന് പറഞ്ഞു. കിരണ്‍ ഒരു ഓട്ടോ മൊബൈല്‍ എഞ്ചിനിയറായതുകൊണ്ട് എഞ്ചിന്‍ എഫിഷ്യന്‍സിയും ഫ്യുവല്‍ എഫിഷ്യന്‍സിയുമെല്ലാം പരിഗണിച്ച് ഒരു കാര്‍ പറഞ്ഞു. അത് കഴിഞ്ഞ് ഒട്ടും എഫിഷ്യന്റ് അല്ലാത്ത ഒരു കാര്‍ കൊണ്ടുവന്നു. ആ കാര്‍ എഫിഷ്യന്റ് അല്ലാ എന്ന് പറയുന്നതിലും അയാളുടെ ഫ്രസ്ട്രേഷന്‍ കാണിക്കുന്നതിലും എന്താ തെറ്റ് ? ഫ്രസ്ട്രേഷന്‍ ഡിമാന്‍ഡ് അല്ല, അതൊരാളുടെ പ്രതികരണമാണ്. എനിക്ക് സ്ത്രീധനം വേണമെന്ന് കിരണ്‍ പറയുന്നതായോ, കാര്‍ വേണമെന്ന് കിരണ്‍ ആവശ്യപ്പെടുന്നതോ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളില്‍ ഇല്ല’- അഭിഭാഷകന്‍ പറയുന്നു.

എന്നാല്‍ പ്രോസിക്യൂഷന്റെ വാദം തെളിയിക്കുന്ന കോടതിയില്‍ ഹാജരാക്കിയ വിസ്മയയുടെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കിരണ്‍ കുമാറിന്റെ വീട്ടില്‍ നില്‍ക്കാനാകില്ലെന്ന് അച്ഛനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വിസ്മയ പറയുന്നതും നേരത്തെ പുറത്തു വന്നിരുന്നു- ‘ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ പിന്നെ അച്ഛന്‍ കാണത്തില്ല. ഞാനെന്തെങ്കിലും ചെയ്യും. എന്നെക്കൊണ്ടു പറ്റത്തില്ല. എനിക്കങ്ങു വരണം. എന്നെ അടിക്കുകയൊക്കെ ചെയ്തു. എനിക്ക് പേടിയാ’ എന്നാണ് വിസ്മയ അച്ഛനോട് കരഞ്ഞു പറഞ്ഞത്. അപ്പോള്‍ ‘നീയിങ്ങു പോരെ, കുഴപ്പമൊന്നുമില്ല’ എന്ന് വിസ്മയയുടെ അച്ഛന്‍ മറുപടി നല്‍കുന്നതും കേള്‍ക്കാം. ഇവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്ന് വിസ്മയ പറഞ്ഞപ്പോള്‍ അതൊക്കെ വെറുതെ പറയുന്നതാ, അങ്ങനെയൊക്കെ തന്നെയാ മക്കളേ ജീവിതമെന്നാണ് അച്ഛന്‍ മറുപടി നല്‍കിയത്.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഏറെ നിര്‍ണയകമാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുകയുണ്ടായി. 304 ബി എന്നത് വെല്ലുവിളി നിറഞ്ഞ കുറ്റകൃത്യമാണ്. സ്ത്രീധന മരണത്തിന് തൊട്ടുമുന്‍പ് സ്ത്രീധനത്തിനായി പീഡിപ്പിക്കപ്പെട്ടു എന്നാണ് തെളിയിക്കേണ്ടത്. ഫോണിലെ സന്ദേശങ്ങള്‍, കോളുകള്‍ എന്നിവയില്‍ നിന്ന് സംഭവം നടന്ന ദിവസം എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാനായി. വിസ്മയയുടെ സ്വരം തന്നെയാണ് കോടതി മുറിയില്‍ അലയടിച്ചതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

 

Exit mobile version