എസ്എഫ്ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും; നാളെ അരലക്ഷം വിദ്യാര്‍ത്ഥികളുടെ റാലി

അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന എസ്എഫ്ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതു സമ്മേളന നഗരിയായ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗത സംഘം ചെയര്‍മാനും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തും. ചൊവ്വാഴ്ച അരലക്ഷം വിദ്യര്‍ത്ഥികളെ അണിനിരത്തി റാലി നടത്തും. തുടര്‍ന്ന് വൈകീട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പി ബിജുവിന്റെയും കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെയും പേരിലുള്ള ഏലംകുളം ഇഎംഎസ് സമുച്ചയത്തില്‍ ബുധനാഴ്ച പ്രതിനിധി സമ്മേളനം ആരംഭിക്കും. സാമൂഹ്യപ്രവര്‍ത്തകന്‍ രാം പുനിയാനി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 425 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി ഏഴിന് സമ്മേളന നഗരിയില്‍ പഴയകാല എസ്എഫ്ഐ നേതാക്കളുടെ സംഗമം നടത്തും.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനാണ് ഈ സംഗമം ഉദ്ഘാടനം ചെയ്യും. 26ന് വൈകീട്ട് ആറിന് നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. 27ന് സമാപാനമാകുന്ന സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും.

എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അന്‍വര്‍, ടിപി രഹന സബീന, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദീപ ശിഖാജാഥ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും.

 

Exit mobile version