സംസ്ഥാന സര്‍ക്കാര്‍ പത്ത് രൂപ വീതം ഇന്ധന നികുതി കുറയ്ക്കണം; നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തും; മോദി സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹം; കെ. സുരേന്ദ്രന്‍

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതു പോലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പത്ത് രൂപം വീതം നികുതി കുറയ്ക്കാന്‍ തയ്യാറാവണം. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തും.

മറ്റു സംസ്ഥാനങ്ങളെല്ലാം കുറഞ്ഞ ഈടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം തികച്ചും അഭിനന്ദനാര്‍ഹമായ നടപടിയാണ്. നടപടി പാവങ്ങള്‍ക്ക് ആശ്വാസകരവും വികസനത്തെ ത്വരിതപ്പെടുത്തുന്നതുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി തികച്ചും നിഷേധാത്മകവും ജനവിരുദ്ധവുമായിരുന്നു. ഇനിയും അതേ നടപടി തുടരാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുകതന്നെ ചെയ്യും. അന്ധമായ ബിജെപി വിരോധം മൂലം മിണ്ടാതിരിക്കാനാണ് യുഡിഎഫ് തയ്യാറാവുന്നതെങ്കില്‍ അവര്‍ക്കും ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടിവരും.

നികുതി കുറച്ച് ബസ് – ടാക്‌സി ചാര്‍ജ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും. പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്.

 

Exit mobile version