തൃക്കാക്കരയില്‍ നേരിട്ട് കളത്തിലിറങ്ങാന്‍ മുഖ്യമന്ത്രി: ക്യാമ്പ് ചെയ്ത് പ്രചരണം, 60 എംഎല്‍എമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തും

തൃക്കാക്കര മണ്ഡലത്തില്‍ ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം നേരിട്ടു നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും മുഖ്യമന്ത്രി പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക.

ഇന്നു മുതല്‍ ലോക്കല്‍ കമ്മിറ്റികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎല്‍എമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തും. സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാറിന് വിജയം അഭിമാനകാര്യമാണ്. അതിനാലാണ് തൃക്കാക്കരയില്‍ വിജയിച്ച് നൂറു തികയ്ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങുന്നത്. ആവേശം വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം.

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. ഇന്ന് നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തെരെഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് മുതലാണ് ലോക്കല്‍ കമ്മറ്റി യോഗം ആരംഭിക്കുന്നത്.

ഓരോ കമ്മറ്റികള്‍ക്ക് കീഴിലും അഞ്ച് എം.എല്‍.എമാര്‍ കൂടി പങ്കെടുക്കുന്നുണ്ട്. കുടുബ യോഗങ്ങളിലും എം.എല്‍.എമാരും മന്ത്രിമാരും പങ്കെടുക്കും. താര എം.എല്‍.എമാരെയും സജീവമായി പ്രചാരണങ്ങളില്‍ നിയോഗിക്കും.

Exit mobile version