ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം 27; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ്

ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്.

കെട്ടിടത്തില്‍ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധനയും ഇന്നു നടക്കും.

മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന എസ്‌ഐ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശ വാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. ആളെ തിരിച്ചറിയന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരും.

 

Exit mobile version