തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണന്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു; നറുക്ക് വീണത് മൂന്നംഗ ചുരുക്ക പട്ടികയില്‍ നിന്ന്

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എ.എന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാല്‍ പ്രചരണമാരംഭിയ്ക്കാന്‍ എ.എന്‍ രാധാകൃഷ്ണന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി പ്രചാരണവും ആരംഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പിനുള്ളതിനാല്‍ ഒന്നിച്ച് പരിഗണിക്കുന്നതിന്റെ കാലതാമസം ആണെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ വിശദീകരണം.

സംസ്ഥാന കോര്‍കമ്മിറ്റി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയില്‍ മുന്‍ഗണന എ.എന്‍ രാധാകൃഷ്ണനായിരുന്നു. ഒ.എം ശാലീന, ടി.പി സിന്ധു മോള്‍, എസ്. ജയകൃഷ്ണന്‍ എന്നിവരും പട്ടികയിലുണ്ടായിരുന്നു. പക്ഷേ എ.എന്‍ രാധാകൃഷ്ണന് തന്നെ ഒടുവില്‍ നറുക്ക് വീഴുകയായിരുന്നു.

എ.എന്‍ രാധാകൃഷ്ണന്‍ കൂടി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂര്‍ണമായി. യുഡിഎഫില്‍ നിന്ന് ഉമാ തോമസും, എല്‍ഡിഎഫില്‍ നിന്ന് ജോ ജോസഫുമാണ് മത്സരിക്കുന്നത്. ഇനി ആം ആദ്മി സ്ഥാനാര്‍ത്ഥി കൂടി ആരെന്ന് അറിയാനുണ്ട്. തൃക്കാക്കരയില്‍ ട്വന്റി-20 യുടെ പിന്തുണയോടെയാകും ആം ആദ്മി സ്ഥാനാര്‍ത്ഥി മത്സരിക്കുക.

 

Exit mobile version