ബ്രുവറി അനുമതി, സര്‍ക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി കോടതി

ബ്രുവറി അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം തള്ളി കോടതി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വാദം തള്ളിയത്. ബ്രുവറി അനുമതിക്കെതിരെ രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി അറിയിച്ചു. അതേസമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹര്‍ജി ഇന്ന് സമര്‍പ്പിച്ചു.

രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലന്‍സ് കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അഴിമതിയുടെ തെളിവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു. അന്വേഷണത്തിനായി മുന്‍കൂര്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളിയതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസ് ഈ മാസം 21 ന് പരിഗണിക്കും. ഇതിനിടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനു ഇന്നു കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും സ്ഥലത്ത് ഉണ്ടായിട്ട് പോലും അദ്ദേഹം കോടതിയില്‍ ഹാജരായില്ല.

 

Exit mobile version