ബെർലിൻ: ലോകമാകെ മോഷ്ടാക്കളുടെ എണ്ണം പെരുകി വരികയാണ്. ഇതുവരെ പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളുമൊക്കെയായിരുന്നു മോഷ്ടിക്കപ്പെട്ടതെങ്കിൽ, ജർമ്മനിയിൽ ഒരുപടി കൂടി കടന്ന് ഒരു യുവതി മോഷ്ടിച്ചത് സ്വന്തം കാമുകന്റെ ബീജവും. ലൈംഗിക ബന്ധത്തിനു മുൻപായി കാമുകന്റെ ഗർഭനിരോധന ഉറയിൽ ഒരു സുഷിരം ഉണ്ടാക്കിയായിരുന്നു ഇവർ ബീജം തന്റെ ശരീരത്തിലേക്ക് എടുത്തത്. ഏതായാലും കാമുകനെ വഞ്ചിച്ച് ബീജം കൈക്കലാക്കിയ യുവതിയെ കോടതി ആറുമാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു.
39 വയസ്സുള്ള ഒരു യുവതിയാണ് ഇതിലെ പ്രതി. ഇവർ 42 കാരനായ ഒരു വ്യക്തിയുമായി സൗഹാർദ്ദത്തിലായിരുന്നു. സൗഹാർദ്ദത്തിനിടയിൽ ഇവർ ലൈംഗിക ബന്ധം പുലർത്താറുമുണ്ടായിരുന്നു. തന്റെ സുഹൃത്തിൽ ഒരു കുഞ്ഞുണ്ടാകാൻ താത്പര്യമില്ലാതിരുന്ന അയാൾ എന്നും ഗർഭനിരോധന ഉറകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. കാലം കടന്നുപോയപ്പോൾ യുവതിയുടെ ഉള്ളിൽ തന്റെ സുഹൃത്തിനോടുള്ള പ്രണയം കൂടുതൽ ശക്തമാകുകയും എന്നാൽ, അതേ അളവിൽ അത് തിരിച്ചു ലഭിക്കാതെ വരികയും ചെയ്തു.
ഒരു കുഞ്ഞുണ്ടായാൽ തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ശക്തമാകുമെന്ന് കരുതിയ യുവതി അതിനായി പണി ഒപ്പിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനു തൊട്ടുമുൻപായി ഗർഭനിരോധന ഉറയിൽ ഒരു സുഷിരമിട്ടു. അതുവഴി കാമുകന്റെ ജനിതക ഘടകങ്ങൾ തന്റെ ശരീരത്തിനുള്ളിൽ നട്ടുവളർത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. ഒരു പുരുഷനെ അറിയിക്കാതെ അയാൾ പിന്തുടരുന്ന ഗർഭ നിരോധന മാർഗ്ഗം തടസ്സപ്പെടുത്തിയത് കുറ്റകരമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്.
സുഷിരമിട്ട് ശ്രമം നടത്തിയെങ്കിലും ആ യുവതിക്ക് ഗർഭം ധരിക്കാൻ ആയില്ല. എന്നിട്ടും അവർ തന്റെ കാമുകന് താൻ ഗർഭിണി ആണെന്ന വ്യാജ വാട്ട്സ്അപ് സന്ദേശം അയച്ചു. അതിലായിരുന്നു അവർ ഗർഭനിരോധന ഉറയിൽ സുഷിരമിട്ട കാര്യം സമ്മതിച്ചത്. ഇതോടെ കാമുകൻ അവർക്കെതിരെ ക്രിമിനൽ പരാതി നൽകുകയായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ, യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ, അവർക്ക് മേൽ എന്ത് കുറ്റമാണ് ചുമത്തേണ്ടതെന്ന കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടായി എന്നാണ് പ്രാദേശിക ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അറിവോ സമ്മതമോ ഇല്ലാതെ ബീജം ശരീരത്തിലേക്ക് ഏറ്റുവാങ്ങിയത് ബലാത്സംഗത്തിന് തുല്യമായ കുറ്റമാണെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അത് ലൈംഗികാതിക്രമമാക്കി കുറച്ചു. പിന്നീടാണ് ഗൂഢ ഉദ്ദേശത്തോടെ മറ്റൊരു വ്യക്തിയെ വഞ്ചിക്കാൻ തുനിഞ്ഞതിനുള്ള കേസ് ഇവർക്ക് മേൽ ചാർത്തിയത്. ലൈംഗിക ബന്ധത്തിനിടയിൽ പുരുഷന്മാർ ഇത്തരത്തിൽ ഉറകളിൽ കേടുപാടുകൾ ഉണ്ടാക്കി പങ്കാളികളെ വഞ്ചിക്കുമ്പോൾ ശിക്ഷിക്കാനുള്ള നിയമം തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും കോടതി അറിയിച്ചു.
