‘നടിയെ ആക്രമിച്ച കേസില്‍ പിടി തുടങ്ങിവെച്ച സമരം ഞാന്‍ തുടരും’; അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ല, കേസ് ഏത് രീതിയിലേക്കും കൊണ്ടുപോകാന്‍ ശ്രമമെന്ന് ഉമ തോമസ്

നടിയെ ആക്രമിച്ച കേസില്‍ അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ഉമ തോമസ് പറഞ്ഞു. കേസ് എത് രീതിയിലേക്കും കൊണ്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ പി ടി തോമസ് തുടങ്ങി വെച്ച സമരം താനും തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഉമ തോമസ് എത്തിയിരുന്നു.

ഏകദിന ഉപവാസ സമരം നടക്കുന്ന എറണാകുളം ഗാന്ധി സ്‌ക്വയറിലെത്തിയാണ് ഉമാ തോമസ് ഐക്യദാര്‍ഢ്യം അറിയിച്ചത്. അത്രയും സത്യസന്ധമായാണ് പിടി തോമസ് കേസില്‍ ഇടപെട്ടതെന്ന് ഉമ പറഞ്ഞു. എന്നാല്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് താന്‍ സംശയിക്കുന്നുവെന്നും ഉമാ തോമസ് ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി. നടി ആക്രമിക്കപ്പെട്ട ദിവസം പുലര്‍ച്ചെ പിടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദ്ദം താന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഉമ ഓര്‍മ്മ പങ്കുവെച്ചിരുന്നു.

‘നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പിടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദ്ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. ആ കേസിന് വേണ്ടി അത്രമാത്രം സത്യസന്ധതയോടെയാണ് അദ്ദേഹം പോരാടിയത്.

എന്നാല്‍ പൊലീസിനെ അഴിച്ചുപണി പ്രതികള്‍ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് ഞാന്‍ സംശയിക്കുന്നു. പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ സുഹൃത്തുകള്‍ ഒരു നെടും തൂണായി നിന്ന് അതേ കാര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍ അതിന് ഐക്യഗാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മാത്രമാണ് ഇവിടെ എത്തിയത്,’ ഉമാ തോമസ് ഉപവാസ സമര വേദിയില്‍ പറഞ്ഞതിങ്ങനെ.

നേരത്തെ പിടി തോമസിന്റെ ഇടപെടല്‍ തന്നെ തുണച്ചിട്ടുണ്ടെന്ന് അതിജീവിതയും തുറന്നു പറഞ്ഞിരുന്നു. ‘ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്ന ഒരാള്‍ മുന്‍ പാര്‍ലമെന്റ് അംഗം പി.ടി തോമസിന്റേതാണ്. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു കൊണ്ടിരുന്നു’, പി.ടി തോമസിനെക്കുറിച്ച് അതിജീവിത പറഞ്ഞതിങ്ങനെ.

 

Exit mobile version