കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകള്‍; കെഎസ്ആര്‍ടിസിയെ കുളം തോണ്ടാനുള്ള ബോധപൂര്‍വമായ ശ്രമം, പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍

നിലവിലുള്ള കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകള്‍ അനുവദിച്ചുള്ള ഉത്തരവില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സര്‍വീസുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം. നിലമ്പൂര്‍- ബാംഗ്ലൂര്‍ സര്‍വീസ് ഉള്‍പ്പടെ ഇപ്പോള്‍ മികച്ച വരുമാനമുള്ള 7 സര്‍വീസുകളാണ് കെ സ്വിഫ്റ്റിലേക്ക് മാറ്റുന്നത്.

കെഎസ്ആര്‍ടിസിയെ സ്വിഫ്റ്റ് പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഗതാഗത മന്ത്രി ഉള്‍പ്പടെ പറഞ്ഞിരുന്നത്. കെ സ്വിഫ്റ്റ് ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളെ കവര്‍ന്നെടുക്കുമെന്നും കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും പ്രതിപക്ഷ സംഘടനകളും വാദിച്ചു. ഇന്നലെ ഇറങ്ങിയ ഈ ഉത്തരവില്‍ കെഎസ്ആര്‍ടിസിയുടെ 7 സര്‍വീസുകളാണ് കെ സ്വിഫ്റ്റിലേക്ക് മാറുന്നത്. കൊട്ടാരക്കര- കൊല്ലൂര്‍, നിലമ്പൂര്‍ – ബാംഗ്ലൂര്‍ ഉള്‍പ്പടെയുളള വരുമാനം അധികമായി ലഭിക്കുന്ന സര്‍വീസുകള്‍ കെ- സ്വിഫ്റ്റിലേക്ക് മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം.

കെഎസ്ആര്‍ടിസിയെ കുളം തോണ്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം

ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ 700 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനമടക്കം മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

 

Exit mobile version