കെവി തോമസിനെ പുറത്താക്കാന്‍ പറഞ്ഞിട്ടില്ല; തീരുമാനം അച്ചടക്ക സമിതിയുടേത്, ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാം: കെ. സുധാകരന്‍

കെവി തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെവി തോമസിനെതിരായ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും കെ.വി തോമസിനെ നീക്കിയത്. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. അതേസമയം എഐസിസി അംഗത്വത്തില്‍ കെ വി തോമസിന് തുടരാനാകും.

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെസി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. പദവികളില്‍ നിന്ന് കെവി തോമസിനെ മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം.

എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിര്‍ദേശിച്ചതെന്നും, ആ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെസി വേണുഗോപാല്‍ അറിയിക്കുകയായിരുന്നു. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പിസിസി എക്സിക്യൂട്ടീവില്‍ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തത്.

 

Exit mobile version