പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. അഞ്ചിടത്ത് വെച്ച് യുവനടിയെ വിജയ്ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലില്‍ എത്തിയതിനും തെളിവുകള്‍ ലഭിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ്ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം.
പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ാം തിയതി ഇയാള്‍ വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ് ബുക്ക് ലൈവില്‍ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മുന്‍കൂര്‍ജാമ്യപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന് തന്നെ പരിഗണിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണ സംഘം പരിശോധന വിധേയമാക്കി. ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എറണാകുളം ഡി.സി.പി പറഞ്ഞു.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേല്‍പ്പിക്കല്‍, ഭിക്ഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുണ്ട്.