ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷം; മലയാളത്തില്‍ പ്രസംഗിച്ച് മോദി, ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി

ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തില്‍ പ്രസംഗത്തിന് തുടക്കമിട്ടത് കൗതുകമായി. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി പറഞ്ഞു. ഗുരുദേവന്‍ ജനിച്ച കേരളം പുണ്യഭൂമിയാണ്. ശിവഗിരിയാണ് കേരളത്തിന്റെ പുരോഗതിക്ക് നേതൃത്വം നല്‍കുന്നത്. മതത്തെ കാലോചിതമായി പരിഷ്‌കരിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവന്‍. വര്‍ക്കല ശിവഗിരി ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണെന്നും മത ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് പ്രധാനമന്ത്രി മോദി തുടക്കമിട്ടത്. ലോക് കല്യാണ്‍ മാര്‍ഗില്‍ നടക്കുന്ന ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശിവഗിരി തീര്‍ത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും മാര്‍ഗ നിര്‍ദേശവും കൊണ്ടാണ്.

ബ്രഹ്മവിദ്യാലയ ജൂബിലി, തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറിയും തീര്‍ത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

 

Exit mobile version