കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ പേപ്പര്‍ ആവര്‍ത്തനം; പരീക്ഷാ കണ്‍ട്രോളര്‍ രാജി വെയ്‌ക്കേണ്ടെന്ന് സിപിഐഎം

 

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ രാജി വെയ്‌ക്കേണ്ടെന്നും അവധിയില്‍ പോയാല്‍ മതിയെന്നും നിര്‍ദേശിച്ച് സിപിഐഎം. എട്ട് ദിവസത്തേയ്ക്കാണ് പിജെ വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കുന്നത്. പരീക്ഷാ പേപ്പര്‍ ആവര്‍ത്തന വിവാദത്തെ തുടര്‍ന്ന് പിജെ വിന്‍സെന്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് രാജി വേണ്ടെന്ന് നിര്‍ദേശം നല്‍കിയത്.

പഴയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പര്‍, ബോട്ടണി കോംപ്ലിമെന്ററി പേപ്പര്‍, മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പര്‍ എന്നിവയിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ ചോദ്യം ആവര്‍ത്തിച്ചത്. ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ പഴയ ചോദ്യ പേപ്പര്‍ അതേപടി തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് വിന്‍സെന്റ് വിശദീകരിച്ചു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി. കണ്ണൂര്‍- കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഇ മെയില്‍ മുഖേന വിശദീകരണം ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ അതുപോലെ ആവര്‍ത്തിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിവാദത്തിലായത്. എന്നാല്‍ പരീക്ഷാ ചോദ്യപ്പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയ കേരള സര്‍വകലാശാല, വിവരം പുറത്തായതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയത്.

സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വിവാദം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍ പി. ശിവപ്പു, സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. വീഴ്ച സംബന്ധിച്ച് 26നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടന്നിരുന്നു. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പരീക്ഷകളും ബോട്ടണി കോംപ്ലിമെന്ററി പേപ്പറും മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പറിലടക്കം പഴയ ചോദ്യങ്ങളുടെ ആവര്‍ത്തനവും അപാകതകളുമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാലയ്ക്ക് ഗുരുതര പിഴവ് പറ്റിയതായി വിലയിരുത്തിയതോടെ പ്രതിഷേധം ശക്തമായിരുന്നു.

 

Exit mobile version