കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ആവര്‍ത്തനം; ബോട്ടണി പരീക്ഷയ്ക്ക് നല്‍കിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ആവര്‍ത്തനം. മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയില്‍ വീഴ്ച വന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന പരീക്ഷയ്ക്കായി നല്‍കിയത് 2020ലെ ചോദ്യപേപ്പറിന്റെ തനിപ്പകര്‍പ്പ്.

2020 ലെ ചോദ്യപ്പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു പരീക്ഷയ്ക്ക് നല്‍കിയത്. തിയതി മാത്രം മാറ്റിയാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയത്. സാധാരണ ഗതിയില്‍ മുപ്പത് ശതമാനം ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. ഇത് പക്ഷേ തയിതി മാത്രം മാറ്റി തനിപ്പകര്‍പ്പാണ് നല്‍കിയത്.

ബിഎസ്സി പരീക്ഷകള്‍ക്ക് കൃത്യമായി തന്നെ ചോദ്യ പേപ്പറുകള്‍ തയാറാക്കണം, വ്യത്യസ്ത സെറ്റുകള്‍ തയാറാക്കണം എന്നിങ്ങനെയാണ് സര്‍വകലാശാല ചട്ടങ്ങള്‍. ഇതില്‍ ഉപയോഗിക്കാത്ത സെറ്റുകളാണ് സേ പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടത്.

നേരത്തെ സൈക്കോളജി പരീക്ഷയിലും സമാന വീഴ്ച കണ്ടത്തിയിരുന്നു. സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020 തിലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്. തുടര്‍ന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പര്‍ വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു വൈസ് ചാന്‍സലര്‍. പരീക്ഷാ കണ്‍ട്രോളറോടാണ് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയത്.

ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്.

ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആര്‍.കെ. ബിജു വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Exit mobile version