എകെ ആന്റണിയില്‍ പ്രതീക്ഷ, നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരും; പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും കെവി തോമസ്

സിപിഐഎം സെമിനാറില്‍ പങ്കെടുത്തതില്‍ വിശദീകരണം നല്‍കിയ ശേഷം താരിഖ് അന്‍വറുമായി സംസാരിച്ചെന്ന് കെവി തോമസ്. എകെ ആന്റണിയാണ് അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍. അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ട്. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് പറഞ്ഞു. ഇതിനിടെ എറണാകുളം തൃക്കാക്കരയില്‍ മത്സരിക്കുമെന്ന പ്രചാരണം കെവി തോമസ് തള്ളി. തനിക്കും മകള്‍ക്കും മത്സരിക്കാന്‍ താത്പര്യമില്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും കെവി തോമസ് പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ തനിക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണെന്ന് കെവി തോമസ് പറഞ്ഞു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തത് എഐസിസിയുടെയും കെപിസിസിയുടെയും അനുമതിയോടെ ആണോ എന്ന് വ്യക്തമാക്കണം.

അദ്ദേഹം എല്‍ഡിഎഫിലേക്ക് പോകുന്നതു കൊണ്ടാണോ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇഫ്താറില്‍ പോയത്. എഐവൈഎഫ് സെമിനാറില്‍ പിസി വിഷ്ണുനാഥ് പങ്കെടുത്തതും കെപിസിസിയുടെ അനുമതിയോടെ ആണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തത് രാഷ്ട്രീയ ചോദ്യമായി ഉയര്‍ത്തിയ കെ.വി. തോമസിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. താന്‍ പാര്‍ട്ടി വിലക്കിയ എന്തെങ്കിലും കാര്യമല്ല ചെയ്തത്. ഇന്നു വരെ ഒരു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ ബഹിഷ്‌കരിച്ചിട്ടില്ല.

വര്‍ഗീയ സംഘര്‍ഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇഫ്താറിന്റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്തു മറുപടിയാണ് പറയേണ്ടതെന്ന് വി ഡി സതീശന്‍ മറുപടി നല്‍കിയിരുന്നു.

 

Exit mobile version