ഡല്‍ഹിയില്‍ മക്കളുടെ മുന്നില്‍ വച്ച് യുവതിയെ ഓടിച്ചിട്ട് കുത്തിക്കൊന്നു; അക്രമി രക്ഷപ്പെട്ടതായി പൊലീസ്

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. യുവതിയെ പിന്തുടര്‍ന്നെത്തിയ അജ്ഞാതനാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം.

”സാഗര്‍ പുര്‍ പൊലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു സ്ത്രീക്ക് കുത്തേറ്റതായി ഞങ്ങള്‍ക്ക് പിസിആര്‍ കോള്‍ ലഭിച്ചു. ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെയെത്തി. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല” ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടികളുമായി വീട്ടിലേക്ക് പോകുന്ന യുവതിയെ പ്രതി പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയും പ്രതിയും മുന്‍പ് അയല്‍ വാസികളായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Exit mobile version