ദിലീപിന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി, അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.

ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

നിലവില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് നിലവിലെ വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാന്‍ സാധിക്കും.

ആദ്യ ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിര്‍ണായകമാ ഫോണ്‍ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടത്. എന്നാല്‍ അതിന് ശേഷം പ്രോസിക്യൂഷന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ സായ് ശങ്കര്‍ മൊഴിയായി നല്‍കിയതോടെ ദിലീപിനെതിരായ കേസ് കൂടുതല്‍ ശക്തമായി. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

പ്രതീക്ഷിച്ച വിധിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. തന്റെ തെളിവുകള്‍ കോടതി അംഗീകരിച്ചു. വിധിയില്‍ സന്തോഷമെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

 

Exit mobile version