അടുത്ത മാസം 18ന് വിവാഹം രജിസ്റ്റര്‍ ചെയ്യും: ‘ജോയ്സ്ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങി വന്നത്. ജോയ്സ്നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും. ഞാന്‍ എന്റെ ബോധ്യത്തിനും’; ഷിജിന്‍ മാധ്യമങ്ങളോട്

ജോയ്സ്നയും ഷിജിനും അടുത്ത മാസം 18ന് വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്ന് ഷിജിന്‍ മാധ്യമങ്ങളോട്. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ചാകും വിവാഹം രജിസ്റ്റര്‍ ചെയ്യുക. ‘ജോയ്സ്ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങി വന്നത്. ജോയ്സ്നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും. ഞാന്‍ എന്റെ ബോധ്യത്തിനും’- ഷിജിന്‍ പറഞ്ഞു.

ജോയ്സ്ന രാജ്യം വിട്ട് പോകുമോ എന്ന ആശങ്ക മാതാപിതാക്കള്‍ കോടതിയില്‍ പങ്കുവച്ചിരുനന്നു. ഈ ആശങ്കയോടും ജോയ്സ്ന പ്രതികരിച്ചു. ‘നിലവില്‍ വിദേശത്തേക്ക് പോകാനുള്ള പദ്ധതിയൊന്നുമില്ല. ഈ സാഹചര്യത്തില്‍ വീട്ടുകാരോട് സംസാരിച്ചാല്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല, അതുകൊണ്ട് മറ്റൊരു ദിവസം വീട്ടുകാരോട് പോയി സംസാരിക്കും’- ജോയ്സ്ന പറഞ്ഞു.

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്സ്നയും ഷിജിനും മാധ്യമങ്ങളെ കണ്ടത്.

ജോയ്സ്നയെ ഹൈക്കോടതി ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോര്‍പസ് നല്‍കിയത്. ജോയ്സ്നയ്ക്ക് 26 വയസായെന്നും, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

 

Exit mobile version