ഇന്ധന വില: വിമാനത്തില്‍ കലഹിച്ച് സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് നേതാവും; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പാചക വാതക- ഇന്ധന വില വര്‍ധനവിനെതിരെ റോഡ് മുതല്‍ പാര്‍ലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിഷേധം പുതിയ ഉയരത്തില്‍ എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിമാന യാത്രയ്ക്കിടെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാവും സ്മൃതി ഇറാനിയും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മുഖാമുഖം എത്തിയത്. എല്‍പിജി സിലിണ്ടര്‍ വില വര്‍ധനവ് സംബന്ധിച്ച് ചോദ്യങ്ങള്‍ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വാക്‌സീനെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്. തുടര്‍ന്ന് തര്‍ക്കമായി. സ്മൃതി ഇറാനിയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

നെറ്റാ ഡിസൂസ വീണ്ടും സ്മൃതിക്കെതിരെ കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്തുകൊണ്ടാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതെന്ന് എല്ലാവരോടും പറയണം എന്ന് നെറ്റാ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 മാസമായി 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ടെന്ന് സ്മൃതി മറുപടിയായി പറഞ്ഞു.

ഒടുവില്‍ തര്‍ക്കം മൂത്തു. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version