വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നത് മാത്രം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കാന്‍ കാരണമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഇടുക്കി സ്വദേശി രാമചന്ദ്രന്‍(35) നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അപ്പീല്‍ അനുവദിച്ച കോടതി ജീവപര്യന്തം തടവ് കോടതി റദ്ദാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
ശാരീരിക ബന്ധം ഉണ്ടായതിനു പിന്നാലെ മറ്റൊരു വിവാഹം കഴിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരിക ബന്ധം എന്ന നിഗമനത്തില്‍ എത്താനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. യുവതിയുടെ പരാതിയില്‍ ശാരീരിക ബന്ധം ബലപ്രയോഗത്തിലൂടെ ആണെന്ന് പറയുന്നില്ല. ശരിയായ വിവരങ്ങള്‍ മറച്ചു വെച്ചായിരുന്നു ലൈംഗിക ബന്ധത്തിന് യുവതിയുടെ അനുമതി നേടിയത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടു.
പരാതിക്കാരിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നില്ല. ശാരീരിക ബന്ധം ഉണ്ടായതിനു പിന്നാലെ പ്രതി മറ്റൊരു വിവാഹം കഴിച്ചു എന്നത് മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരിക ബന്ധം എന്ന നിഗമനത്തില്‍ എത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
2014 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബന്ധുവായ യുവതിയുമായി പ്രതി 10 വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2014 ഏപ്രില്‍ മൂന്നുമുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ ഇരുവരും മൂന്നുതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെ ഏപ്രില്‍ എട്ടിന് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു കാട്ടി യുവതി പരാതി നല്‍കിയത്. കേസില്‍ രാമചന്ദ്രനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേയായിരുന്നു അപ്പീല്‍.
എന്നാല്‍ പീഡനം നടന്നു എന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ല. വീട്ടുകാരുടെ എതിര്‍പ്പു കാരണം വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ വാഗ്ദാന ലംഘനം എന്ന നിലയില്‍ മാത്രമേ കാണാനാകൂ. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെ വിടുകയാണെന്നും കോടതി വ്യക്തമാക്കുകായിരുന്നു. എന്നാല്‍ ഒരു പുരുഷന് വിവാഹത്തെക്കുറിച്ച് ഉറപ്പില്ലെങ്കില്‍, ആ വസ്തുത സ്ത്രീയോട് വെളിപ്പെടുത്താന്‍ അയാള്‍ ബാധ്യസ്ഥനാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
