ബിജെപിയും കേരള സര്‍ക്കാരും തമ്മില്‍ ഒരു വ്യത്യാസവുമില്ല, ചെന്നിത്തലയുടെ പരാതിയില്‍ ഒന്നും പറയാനില്ലെന്ന് വിഡി സതീശന്‍

രമേശ് ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ തന്നെ മാധ്യമങ്ങളോട് പറയും. ബി ജെ പിയുമായി കേരളത്തിലെ സര്‍ക്കാരിന് ഒരു വ്യത്യാസവുമില്ല. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് കടുത്ത വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കാനാണ് നീക്കമെന്ന് കെ റെയില്‍ വിഷയം ഉന്നയിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. കെ എസ് ആര്‍ ടി സിയെ ദയാവധത്തിന് വിട്ട് രണ്ടു ലക്ഷം കോടിയുടെ കെ റെയിലുമായി മുന്നോട്ട് പോവുകയാണ്. കെഎസ്ആര്‍ടിസിയില്‍ ഇനി ഒന്നും ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ലാഭത്തിലുള്ള സര്‍വീസുകള്‍ കെ സ്വിഫ്റ്റ് കമ്പനിക്ക് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതോടെ സ്വാഭാവികമായും കെ സ്വിഫ്റ്റ് ലാഭത്തിലാകും. കെഎസ്ആര്‍ടിസിയില്‍ അവശേഷിക്കുന്ന സര്‍വീസുകള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Exit mobile version