ഓട്ടോ മിനിമം ചാര്‍ജിന്റെ ദൂര പരിധി; അന്തിമ തീരുമാനം ഇന്ന്

 

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ ചാര്‍ജ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് ഒന്നര കിലോമീറ്ററായി തന്നെ നിജപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു.

മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തുന്നത്. വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമാണ് പുഷ്ബാക്ക് സ്ലീപര്‍ ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിലൂടെ വരുന്നതെന്നും മറ്റ് കെഎസ്ആര്‍ടിസി ബസുകളിലേതിന് സമാനമായ നിരക്കായിരിക്കും കെ സ്വിഫ്റ്റില്‍ എന്നും മന്തി അറിയിച്ചു.

പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി യാത്രാ നിരക്കില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഈ ആഴ്ച പുറത്തിറങ്ങിയാല്‍ മാത്രമേ വര്‍ധനവ് പ്രാബല്യത്തിലാകു.

 

Exit mobile version