നടി ആക്രമിക്കപ്പെട്ട കേസ്; സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാള നടി ശ്രമിച്ചുവെന്ന് കണ്ടെത്തല്‍; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാളത്തിലെ നടി ശ്രമിച്ചുവെന്ന് കണ്ടെത്തല്‍. ഈ നടിയോട് ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവര്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.

അതേസമയം, കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. കേസില്‍ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ ശബ്ദ സാമ്പിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിള്‍ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പള്‍സര്‍ സുനി ഫോണില്‍ ജിന്‍സനോട് പറഞ്ഞിരുന്നു.

 

Exit mobile version