ചിലര്‍ നടത്തുന്നത് കുത്തിത്തിരിപ്പ് മാധ്യമ പ്രവര്‍ത്തനം; വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുത്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

 

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരികളുടെ വാഴ്ത്തു പാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചിലര്‍ നടത്തുന്നത് കുത്തിത്തിരിപ്പ് മാധ്യമപ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവിനെ വിമര്‍ശിച്ച വാര്‍ത്താ ചാനല്‍ അവതാരകനുനേരെയും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. മാധ്യമ പ്രവര്‍ത്തനം കച്ചവടം മാത്രമാകുന്നുവെന്നും മൂല്യങ്ങളില്‍ മാറ്റം വന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാടിന്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കുത്തിത്തിരുപ്പുകള്‍ക്ക് ഇടം കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണ്‍ ആയി മാറരുത്. സെക്രട്ടറിയേറ്റില്‍ അഗ്‌നി ബാധ ഉണ്ടായതിനെ ഫയലുകള്‍ നശിപ്പിക്കാനെന്ന് വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി. ഒരു ഫയലും കത്തിയിട്ടില്ല എന്നറിഞ്ഞിട്ടും വാര്‍ത്ത തിരുത്തിയില്ല. മുത്തങ്ങയില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമര്‍ത്തലായി കാണാത്ത പത്രങ്ങളുണ്ട്. എന്നാല്‍ സമരങ്ങളില്‍ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

Exit mobile version