നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി; തെളിവ് നല്‍കാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി

 

നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. തെളിവ് നല്‍കാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

കോടതിയുടെ നടപടിക്രമങ്ങള്‍ സൂചിപ്പിക്കുന്ന പ്രിസൈഡിംഗ് ഓഫിസറുടെ ഒപ്പുള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് പ്രതിയായ ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബൈജു പൗലോസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും ബൈജു പൗലോസ് പറഞ്ഞു.

എന്നാല്‍ രേഖകള്‍ പുറത്ത് പോയതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതിക്ക് മുന്‍പാതെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ്. കേസില്‍ അതീവ നിര്‍ണായകമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരിയുടെ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. ഇരുവരേയും അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് എസ്പി സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ്, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകുന്നത്.

 

Exit mobile version