മാധ്യമ പ്രവര്‍ത്തക റാണ അയൂബിന്റെ ലണ്ടന്‍ യാത്ര തടഞ്ഞു; കള്ളപ്പണ കേസില്‍ ഇഡി നോട്ടീസ്

 

മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്റെ ലണ്ടന്‍ യാത്ര തടഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് റാണയെ തടഞ്ഞത്. കള്ളപ്പണ കേസില്‍ റാണ അയൂബിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വിദേശ യാത്ര തടഞ്ഞത്. ഏപ്രില്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡി നോട്ടീസ് നല്‍കി.

കൊവിഡ് റിലീഫ് ഫണ്ട് സമാഹരണത്തില്‍ വിദേശ ഫണ്ടിംഗ് നിയമങ്ങള്‍ റാണ അയൂബ് ലംഘിച്ചെന്നാണ് കേസ്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പേ പറഞ്ഞ യാത്രയായിരുന്നെന്നും യാത്രയ്ക്ക് തൊട്ടു മുമ്പാണ് ഇഡിയുടെ അറിയിപ്പ് തനിക്ക് വന്നതെന്നുമാണ് റാണ അയൂബ് പറയുന്നത്. യുകെയില്‍ അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിന് പോവാനൊരുങ്ങുകയായിരുന്നു റാണ.

വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റാണ അയ്യൂബിനെ ക്ഷണിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസ് സ്റ്റേഷനില്‍ റാണ അയൂബിനെതിരെ പരാതി ഉയര്‍ന്നത്.

ഹിന്ദു ഐടി സെല്‍ എന്ന എന്‍ജിഒ സ്ഥാപകനായ വികാസ് സംകൃതിയാന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. കെറ്റൊ എന്ന ഓണ്‍ലൈന്‍ ധനസമാരണ പ്ലാറ്റ്‌ഫോമിലൂടെ 2020-21 വര്‍ഷങ്ങളില്‍ 2.69 കോടി രൂപ റാണ അയ്യൂബ് സമാഹരിച്ചിരുന്നു. ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നെന്നാണ് കേസിലെ പ്രാഥമികാന്വേഷണത്തില്‍ നിന്നും ഇഡി പറയുന്നത്. എന്നാല്‍ ഒരു പൈസ പോലും കണക്കില്‍ പെടാതെ കൈപറ്റിയില്ലെന്നാണ് റാണ അയൂബിന്റെ വാദം.

 

Exit mobile version