ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെ, അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ്; ശബ്ദ സാമ്പിളുകളില്‍ രണ്ടെണ്ണം തന്റേതെന്നും മൊഴി

 

വധഗൂഢാലോചന കേസില്‍ നിര്‍ണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴി നല്‍കി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തരുത്. ബാലചന്ദ്രകുമാര്‍ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകള്‍ മാത്രമാണ്. ശബ്ദ സാമ്പിളുകളില്‍ രണ്ടെണ്ണം മാത്രമാണ് തന്റേത് എന്നും ദിലീപ് പറഞ്ഞു.

ചില ചാറ്റുകള്‍ താന്‍ തന്നെ ഡിലീറ്റ് ചെയ്തു എന്നാണ് ദിലീപ് അറിയിച്ചത്. ഈ ചാറ്റുകളൊക്കെ അന്വേഷണ സംഘം തിരികെ എടുത്തിട്ടുണ്ട്. ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം പൂര്‍ണമായി നശിപ്പിച്ചതിനു കൃത്യമായ തെളിവുകളുണ്ട് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഒന്‍പതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത ചില വാട്സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ചില നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

 

Exit mobile version