കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല, നിലച്ച് പൊതു ഗതാഗതം; ജനജീവിതത്തെ ബാധിച്ച് പണിമുടക്ക്

 

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കും. 48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യം ഉണ്ടാവും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ലെന്ന് വ്യക്തമായതോടെ സംസ്ഥാനത്ത് യാത്രാ ദുരിതം രൂക്ഷമാവും.

പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിമാനതാവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല.

മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്. ഇതോടെ സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടേയും പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിക്കും. എന്നാല്‍ സംസ്ഥാനത്തെ ട്രഷറികള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിന്നു.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തിവയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, പാല്‍, പത്രം, മരുന്ന് കടകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Exit mobile version